താമരശ്ശേരിയിലെ ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ച നടപടിക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു.
"പരീക്ഷാഫലവും കുറ്റകൃത്യവും തമ്മിൽ എങ്ങിനെയാണ് ബന്ധിപ്പിക്കാനാകുന്നത്?" എന്ന ചോദ്യവുമായി സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫലം പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശവും കോടതി ചൂണ്ടിക്കാട്ടി. നാല് വിദ്യാർത്ഥികളുടെ ഫലം ഇന്നും പ്രസിദ്ധീകരിക്കാത്തത് അത്യന്തം ആശ്ചര്യകരമാണെന്നും കോടതി നിർദേശിച്ചു.
പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെ പോകുന്നത് കുറ്റകരമായ അനാസ്ഥയായിരിക്കും എന്നാണ് കോടതിയുടെ നിർണായക പരാമർശം.
അതേസമയം, കേസിലെ പ്രതികൾക്ക് ജാമ്യം നൽകുന്നത് തടയണമെന്ന ആവശ്യവുമായി ഷഹബാസിന്റെ കുടുംബം കോടതിയെ സമീപിച്ചു. അവരുടെ വാദം കൂടി പരിഗണിച്ച് ജാമ്യ ഹരജിയിൽ കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.