പാലക്കാട് നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി; സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍

 പാലക്കാട്:

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിപ രോഗിയെ ഗുരുതരാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വെന്റിലേറ്റര്‍ സൗകര്യങ്ങളോടെയുള്ള ആംബുലന്‍സിലൂടെയാണ് രോഗിയെ കോഴിക്കോട് മാറ്റിയത്.

നിപ രോഗം സ്ഥിരീകരിച്ച പാലക്കാട്, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കപ്പട്ടിക പുതുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കു പ്രകാരം 425 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ മലപ്പുറത്ത് 228 പേരും, പാലക്കാട് 110 പേരും, കോഴിക്കോട് 87 പേരും ഉള്‍പ്പെടുന്നു.

മലപ്പുറത്ത് 12 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇതില്‍ 5 പേര്‍ ഐസിയുവിലാണ്. സമ്പര്‍ക്കപ്പട്ടികയിലെ ഒരാള്‍ക്ക് പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനിലായിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരും വലിയ തോതില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാലക്കാട്ട് 61 ആരോഗ്യപ്രവര്‍ത്തകരും കോഴിക്കോട് 87 ആരോഗ്യപ്രവര്‍ത്തകരുമാണ് പട്ടികയില്‍ ഉള്ളത്.

നിപ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പനി സര്‍വെയിലന്‍സും കര്‍ശനമായി തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


Post a Comment

Previous Post Next Post